Monday, September 26, 2011

ഹിന്ദിമാഹാത്മ്യം

ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിലും മറ്റ് പല നിലകളിലും ഒരാള്‍ക്ക് ഹിന്ദി അറിയില്ല എന്ന് പറയുന്നത് വല്ലാത്ത പോരായ്മയാണ്. എന്ത് ചെയ്യാം ! അക്കൂട്ടത്തിൽ പെട്ട ഒരുത്തനാണ് ഞാന്‍. പക്ഷെ അതിന്റെ അഹങ്കാരം ഒട്ടില്ല താനും.

ഒരു ഓഫിസ് കാര്യത്തിനു ഹൈദരാബാദ് വന്നപ്പോളാണ് ഹിന്ദിയുടെ മാഹാത്മ്യം ഞാന്‍ ശരിക്കും മനസ്സിലാക്കുന്നത്. വളരെ കുറച്ചു ഹിന്ദി വാക്കുകള്‍ മാത്രമാണ് എന്റെ കൈ വശം ഉള്ളത്. സാലെ , കുത്തേ, കമിനെ മുതലായവയാണ് അവ. പിന്നെ അത്യാവശ്യം ചില വാചകങ്ങളും - ഹിന്ദി മേം ബാദ് കര്‍ണാ ബഹൂത് മുശ്കില്‍ ഹേ, മുജെ ഹിന്ദി മാലൂം നഹീ, അങ്ങനെ അങ്ങനെ... പിന്നെ പത്ത് വരെ എണ്ണാനും അറിയാം.

ഹൈദരാബാദ് എത്തി ഹോട്ടലില്‍ മുറി എടുക്കുന്നത് വരെ ഹിന്ദിയുടെ ഉപദ്രവം കാര്യമായി ഉണ്ടായില്ല, വരുന്ന വഴി ടാക്സി ഡ്രൈവര്‍ ഹൈദരാബാദിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും ഹിന്ദിയില്‍ വിവരിച്ചു തന്നതൊഴിച്ചാല്‍. വൈകുന്നേരം ഊര് ചുറ്റാന്‍ വേണ്ടി ഞാന്‍ ഒന്നു പുറത്തേക്കിറങ്ങി. നല്ല ദാഹം! നോക്കിയപ്പോള്‍ ഒരു ജൂസ് കട. നേരെ അങ്ങ് കേറി.


"ഏക്‌ മുസംബി ജൂസ്"
കടക്കാരന്‍ ജൂസ് എടുത്തു നീട്ടി. അതു വാങ്ങി കുടിച്ചു കഴിഞ്ഞു ഞാന്‍ അയാളുടെ മുഖത്തേക്ക് നോക്കി.
“പന്ത്രഹ്" അയാള്‍ പറഞ്ഞു.

പന്ത്രഹ് ! ദൈവമേ പന്ത്രഹ് എന്ന് വെച്ചാല്‍ എത്രയാ? എനിക്ക് അറിയവുന്നതായിരുന്നല്ലോ? ശ്ശേ... പണ്ടാരമടങ്ങാന്‍ എത്ര ആലോചിച്ചിട്ടും ഓര്‍മ വരുന്നില്ല.

ഏക് മുസംബി ജൂസ് എന്നു പറയണ്ടായിരുന്നു. വൺ മുസംബി ജൂസ് എന്നു പറഞ്ഞാൽ മതിയാരുന്നു. നാശം! ഇനി അയാളോട് തന്നെ ചോദിക്കുകയേ രക്ഷയുള്ളു.

“പന്ത്രഹ് കിത്തനാ ഹെ?”

ഞാൻ അയാളുടെ തന്തക്കു വിളിച്ചു എന്ന ഭാവത്തിൽ അയാൾ എന്നെ ഒന്നു നോക്കി.

ദൈവമേ ചോദിച്ചതു തെറ്റിയോ? പന്ത്രഹിന്റെ ലിങ്കം മാറിപ്പോയതാണോ പ്രശ്നം? മാറ്റി ചോദിക്കാം.

“പന്ത്രഹ് കിത്തനീ ഹെ?”

അയാൾ ഒന്നും മിണ്ടുന്നില്ല. ചുമ്മാ എന്നെ ഇങ്ങനെ തുറിച്ചു നോക്കുക മാത്രം ചെയ്യുന്നു.

ഇനിയിപ്പോ എന്താ ചെയ്യുക? ഞാൻ മനസിൽ കണക്കു കൂട്ടി. മുസംബി ജൂസിനു ഏകദേശം 20 രൂപാ വരുമായിരിക്കും.

“ട്വന്റീ റുപ്പീസ്?” ഞാൻ ചോദിച്ചു.

അപ്പോ പുള്ളിക്ക് കാര്യം പിടികിട്ടി.

“ഫിഫ്റ്റീൻ റുപ്പീസ്” അയാൾ പറഞ്ഞു.

അയ്യേ! പതിനഞ്ചാരുന്നാ? ഇതെനിക്കറിയവുന്നതായിരുന്നല്ലോ? ശ്ശെ നാണക്കേടായി പോയി.
സാരമില്ല. പോട്ടെ. ഞാൻ കൊടുത്ത ഇരുപതു രൂപാ വാങ്ങി അഞ്ച് രൂപാ ബാക്കി തരുമ്പോൾ ലോകോത്തര പുച്ഛം ഞാനയാളുടെ മുഖത്തു കണ്ടു.

അപ്പോൾപണ്ട് ഹിന്ദി ടീച്ചർ ചോദ്യം ചോദിക്കുന്നതിന്റെ ഭാഗമായി എന്റെ അടുത്ത് വന്നത് ഞാൻ ഓർത്തു.

“ഖരം എന്നതിന്റെ വിപരീത പദം പറയൂ അനീഷ്“

“ദ്രാവകം....!! ആണൊ?.... അല്ലേ?..... ”

“ഗെറ്റ് ഔട്ട്.......”


പിന്നീടൊരിക്കൽ ഹിന്ദി പരീക്ഷയുടെ പേപ്പർ വിതരണം ചെയ്ത സംഭവവും ഞാൻ ഓർത്തു.
ടീച്ചർ ഓരോരുത്തരുടെയായി പേരു വിളിക്കുകയാണ്. കുറച്ച് പേരുടെ പേപ്പറുകൾ കെടുത്ത് ശേഷം ടീച്ചർ അടുത്തയാളുടെ പേരു വിളിച്ചു.
“ഉനീഷ്...”
ക്ലാസ് ആകെ നിശബ്ദമായി. ഇതാരാ പുതിയ കുട്ടി? എല്ലവരും മുഖത്തോട് മുഖം നോക്കി. എവിടെയോ നോക്കിയിരിക്കുകയായിരുന്ന എന്റെ മുൻപിൽ വന്ന് ടീച്ചർ പേപ്പർ ഡെസ്കിലേക്ക് ഒരേറ് എറിഞ്ഞു. “അ” ഹിന്ദിയിൽ എഴുതിയപ്പോൾ രണ്ട് ചെറിയ വര വിട്ടു പോയതിനാണ്!! അത് ടീച്ചർക്കങ്ങ് ഇട്ടാൽ പോരെ?.

പാവം ഹിന്ദി ടീച്ചർ, ഞാൻ ഒരുപാട് കഷ്ടപ്പെടുത്തി. ഇപ്പോൾ ഓർക്കുമ്പോൾ വല്ലാത്ത കുറ്റബോധം.. എല്ലാത്തിനും മാപ്പു ടീച്ചർ, മാപ്പ്!

രാത്രി റൂമിൽ വന്ന് സമസ്താപരാധങ്ങൾക്കും പ്രാശ്ചിത്തമായി മുന്നാ ഭായി MBBS സബ്ടൈറ്റിൽ ഇട്ടു കണ്ട് സുഖമായി കിടന്നുറങ്ങി.

പിറ്റേ ദിവസം ജി. ഇ. എന്ന കമ്പനി സന്ദർശിക്കാൻ ഞാൻ ഒരുങ്ങി കെട്ടിയിറങ്ങി. ഓട്ടോയിൽ കയറി ഞാൻ ഡ്രൈവറോഡു പറഞ്ഞു. “ഹൈ ടെക്ക് സിറ്റി, സൈബർ പേൾ ബിൽഡിങ്ങ്”. ഒരു വാക്കു പോലും ഹിന്ദിയിൽ ഉച്ചരിക്കാതിരിക്കാൻ ഞാൻ ശ്രദ്ധിച്ചു. ഇനി അയാൾ ഹിന്ദി പറഞ്ഞാലും വേണ്ടില്ല, ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് ഹൈടെക് സിറ്റി വരെ 40 രൂപയേ ഉള്ളുവെന്നും, അതിനു ചാലീസ് എന്നാണു പറയുന്നത് എന്നും ഞാൻ എന്റെ സുഹൃത്തിനോടു ചോദിച്ചു മനസ്സില്ലാക്കി വെച്ചിട്ടുണ്ടായിരുന്നു.
സ്ഥലത്തെത്തിയപ്പോൾ ഓട്ടോ ഡ്രൈവർ എന്നോട് പറഞ്ഞു
“തീസ്”
അതു കൊള്ളാം.. നയാ പൈസ ഞാൻ കൂടുതൽ തരില്ല.
“ചാലീസ് ഒൺലി” ഞാൻ വിട്ടുകൊടുത്തില്ല.
“തീസ് സാർ” അയാൾ വീണ്ടും പറഞ്ഞു.
“ചാലീസ് വേണെങ്കിൽ എടുത്തോണ്ട് പോടോ.” മലയാളം അറിയാത്ത കണ്ട്രി ഫെല്ലോ. ഞാൻ 40 രൂപാ അയാൾക്ക് കൊടുത്ത് തിരിഞ്ഞു നോക്കാതെ സ്ഥലം വിട്ടു.


(ഒടുവിലത്തെ സംഭവം ഒഴിച്ച് ബാക്കിയെല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്. ഒടുവിലത്തേത് എന്റെ കൂട്ടുകാരൻ പറഞ്ഞ കഥയും. അതിന് സുഹൃത്തായ അതുൽജിത്തിനോടുള്ള കടപ്പാട് ഞാൻ രേഖപ്പെടുത്തുന്നു.)

Friday, August 26, 2011

ഷാനുവും നീനുവും പിന്നെ ബുജിയും

എന്‍‌ജിനിയറിങ്ങ് കോളേജിലെ അവസാന വര്‍ഷം...
നായകന്‍, നായിക, ബാച്ചിലെ കണ്ണട വെച്ച ബുജി പിന്നെ ക്ലാസിലെ ഇമ്പോര്‍ട്ടന്റ് അല്ലാത്ത മറ്റ് അലവലാതികള്‍ മുതലായവര്‍ മൂന്നാറിലേക്ക് ടൂറു പോയതിനു ശേഷം തിരിച്ചു വരികയാണ്.

കഥ തുടങ്ങുന്നതിനു മുന്‍പ് മേല്പറഞ്ഞ ബുജിയെ ഒന്നു പരിചയപ്പെടുത്താം. കോളേജിലെ അധ്യാപരുടെ പേടി സ്വപ്നമായിരുന്നു അവന്‍. അത് മറ്റൊന്നും കൊണ്ടല്ല, അവന്‍ ചോദിക്കുന്ന സംശയങ്ങള്‍ അത്രക്ക് ഭയങ്കരമായിരുന്നു. പക്ഷേ തീര്‍ത്തും നിഷ്കളങ്കനും ശുദ്ധനുമായ ഒരു പാവമായിരുന്നു അവന്‍.

ഇനി കഥയിലേക്ക് കടക്കാം.

രാവിലെ മുതലുള്ള വായിനോട്ടം കാരണവും നീലക്കുറിഞ്ഞി കാണാന്‍ പറ്റാത്തതിന്റെ വിഷമം കാരണവും എല്ലവരും നാല്ല ഉറക്കത്തിലാണ്. നായകന്‍ പക്ഷേ ഉറങ്ങിയില്ല. അവന് എങ്ങനെ ഉറങ്ങാന്‍ പറ്റും? ഒന്നാം വര്‍ഷം ചേര്‍ന്നതു മുതല്‍ മനസ്സില്‍ നായികയോടുള്ള പ്രണയവുമായി നീറി നീറി നടക്കുകയാണ് അവന്‍. ഇന്നിതാ അതു തുറന്നു പറയാന്‍ ഒരു സുവര്‍ണ്ണാവസരം കൈ വന്നിരിക്കുന്നു. നായിക ബസിന്റെ സെക്കന്റ് ലാസ്റ്റ് സീറ്റില്‍ ഒറ്റക്കിരിക്കുന്നു. അടുത്ത സീറ്റ് കാലി! ചുറ്റുമുള്ള എല്ലവരും നല്ല ഉറക്കം. അവന്‍ പതിയെ എഴുന്നേറ്റ് അവളുടെ അടുത്ത സീറ്റില്‍ പോയിരുന്നു. മയക്കത്തില്‍ നിന്നുണര്‍ന്ന് അവള്‍ അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.
“നീനു...” അവന്‍ പതിയെ വളരെ പതിയെ അവളെ വിളിച്ചു.
“എന്തോ...” അവള്‍ പതിയെ ആര്‍ദ്രമായി വിളി കേട്ടു.

“എനിക്ക്...” അവന്‍ മുഴുമിക്കാനാവതെ നിര്‍ത്തി.
“എന്താ..”
“എനിക്ക്...”
“എന്തു പറ്റി ഷാനൂ, എന്താ എന്തെങ്കിലും വിഷമമുണ്ടോ, ബസ് നിര്‍ത്താന്‍ പറയണോ”

“ഇല്ല നീനൂ, ഒന്നുമില്ല. അതല്ല”
“പിന്നെ?”
“കുറെ കാലമായി ഞാന്‍ ഒരു കാര്യം പറയണം എന്നു കരുതി ഇരിക്കുവായിരുന്നു”
“എന്ത് കാര്യം”
“അത് നീനൂ, ഞാന്‍ പറഞ്ഞു വരുന്നത്...”
“പറയ് ഷാനൂ”
“എനിക്ക്...”
“തനിക്ക്???”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

“ഞാന്‍ പറയുന്നത് കേട്ട് നീനു എന്നോട് പിണങ്ങരുത്...”
“ഇല്ല..”
“ഞാന്‍ പറയാന്‍ പോകുന്നത് നീനുവുന് ഇഷ്ടമായില്ലെങ്കില്‍ ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ല എന്ന് വിചാരിച്ചാല്‍ മതി”
“ശരി. ഷാനു പറയ്”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

“ഞാന്‍ പറയാന്‍ പോകുന്ന കാര്യം നീനുവിനെ വിഷമിപ്പിക്കുമോ എന്നെനിക്കറിയില്ല”
“എന്തായാലും നീ പറയ്”

“ഞാന്‍ പറയാന്‍ വന്നത്...”
“വന്നത്....????”

ഇത്രയും ആയപ്പോള്‍ നായകന്‍ മനസ്സില്‍ ഒന്നു കണക്കു കൂട്ടി. എല്ലാ വിധ മുന്‍‌കരുതലുകളും എടുത്തു കഴിഞ്ഞു. ഇനി പറയാം.. അല്ലെങ്കില്‍ വേണ്ട ഒരു വാക്കുകൂടി മുഖവുര പറഞ്ഞേക്കാം. എന്നിട്ട് ഇഷ്ടമാണെന്ന് പറയുന്നതായിരിക്കും നല്ലത്. അവള്‍ക്ക് തന്നോട് മുന്‍പുണ്ടായിരുന്ന ഫ്രണ്ട്ഷിപ്പ് ഒട്ടും കുറയരുത് എന്ന് പറഞ്ഞേക്കാം. അതാണ് സേഫ്. അതു കഴിഞ്ഞിട്ട് പ്രപ്പോസ് ചെയ്യാം.

“നീനു, തനിക്ക് എന്നോട് ഇപ്പോളുള്ള ഈ ഫ്രണ്ട്ഷിപ്പ് ഇതു കൊണ്ട് ഒട്ടും കുറയരുത്..”

അതിനുള്ള മറുപടി നീനു പറഞ്ഞില്ല...
പിന്‍ സീറ്റില്‍ നിന്നും ബുജി തലപൊക്കി നായകനോട് പറഞ്ഞു.
“എടാ മൈ##*... കുറേ നേരമായല്ലോ? ഇന്നെങ്ങാനും നീയിത് പറഞ്ഞു തൊലക്കുമോ? കുറേ നേരമായി ഞാന്‍ നീയിത് ഇപ്പൊ പറയും ഇപ്പോ പറയും എന്നു കരുതിയിരിക്കാന്‍ തുടങ്ങിയിട്ട്.”


........


കഥ തീര്‍ന്നു.....

Monday, April 19, 2010

ഒരു ഐ.ടി. പ്രണയ കാവ്യം

മാത്യുവിനെ നിങ്ങള്‍ അറിയില്ലെ ? ഓ ഇല്ല ഞാന്‍ നിങ്ങളൊട് പറഞ്ഞിട്ടില്ല. മാത്യു എന്റെ ഒരു കൂട്ടുകാരനും സഹവാസിയും ഒക്കെ ആയിരുന്നു. മത്തായി എന്ന് ഞങ്ങളെല്ലാവരും അവനെ വിളിച്ചു. ബാം‌ഗ്ലൂര്‍ നഗരത്തിന്റെ തിരക്കു പിടിച്ച ജീവിതപ്പാച്ചിലുകളില്‍ നിന്നും വേറിട്ടൊരു വ്യക്തിത്വം. ഞാന്‍ പ്ലസ്‌ടു പഠിച്ച വിദ്യാലയത്തില്‍ എന്നേക്കാള്‍ മുന്‍പ് പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥി എന്നൊരു പരിചയം മാത്രമേ ബാം‌ഗ്ലൂരില്‍ ഞാനെത്തിപ്പെട്ടപ്പോള്‍ എനിക്ക് മത്തായിയുമായി ഉണ്ടായിരുന്നുള്ളു. ആ പരിചയം വളര്‍ന്ന് വളര്‍ന്ന് ഞങ്ങള്‍ ഒരു മുറിയിലെ അന്തേവസികളായി തീര്‍ന്നു.

മത്തായി ഒരു വലിയ സോഫ്റ്റ്വെയര്‍ കമ്പനിയിലായിരുന്നു ജോലി ചെയ്തിരുന്നത്. ഒറ്റനോട്ടത്തില്‍ ഒരു മന്തനാണെന്ന് തോന്നുമെങ്കിലും മത്തായി ബുദ്ധിമാനായിരുന്നു. ബുദ്ധിമാനെന്നു പറഞ്ഞാല്‍ മതിയാകുമോയെന്നറിയില്ല. എന്തായാലും മത്തായി ഓഫീസിലെ എല്ലാവരുടെയും ബഹുമാനത്തിനു പാത്രമായിരുന്നു. മത്തായി എഴുതിപ്പടച്ചു വിട്ട സോഫ്റ്റുവെയറുകളില്‍ മഷിയിട്ടാല്‍ പോലും ഒരു തകരാറു കണ്ടുപിടിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കു സൂക്ഷ്മതയും ശ്രദ്ധയും മത്തായിക്ക് ജോലിയില്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും ഞങ്ങളുടെ വാടകവീട്ടില്‍ മത്തായി ഭക്ഷണം പാകം ചെയ്യും, വീട് അടിച്ചു വാരി വൃത്തിയാക്കും, കൃത്യസമയത്ത് എല്ലാ സഹമുറിയന്മാരെയും വിളിച്ച് ഭക്ഷണം കഴിപ്പിക്കും. അങ്ങനെ എല്ലാ ജോലികളും ഒരു പരാതിയും ഇല്ലാതെ ആരെയും ബുദ്ധിമുട്ടിക്കാതെ മത്തായി ചെയ്യുമായിരുന്നു.

ദിവസങ്ങളും മാസങ്ങളും കടന്നു പോയി...ബാംഗ്ലൂരിലെ കോണ്‍ക്രീറ്റ് കൊട്ടാരങ്ങള്‍ക്കു മേല്‍ സാമ്പത്തിക മാന്ദ്യത്തിന്റെ കാര്‍മേഘങ്ങള്‍ പ്രത്യക്ഷപ്പെട്ടു. അത് പലരുടെയും ജീവിതങ്ങളെ ഒന്നാകെ ഗ്രസിച്ചു. മത്തായി ജോലി ചെയ്യുന്ന കമ്പനിയിലും സാമ്പത്തിക മാന്ദ്യം താണ്ഡവ നൃത്തമാടി. പല പ്രൊജക്റ്റുകളും നഷ്ടത്തിലായി. കോസ്റ്റ് കട്ടിങ്ങില്‍ മനം മടുത്ത് പലരും കമ്പനി വിട്ട് പോയി. മത്തായിയോട് പോകരുത് എന്ന് മാനേജ്‌മെന്റ് അപേക്ഷിച്ചു. മത്തായി പോയില്ല എന്നു മാത്രമല്ല ഇനി ശമ്പളം ഒന്നും തന്നില്ലെങ്കില്‍ പോലും താന്‍ ജോലി ചെയ്തോളാം എന്ന് അറിയിച്ചു.

ദൈവമേ ഇത്രയും ശുദ്ധന്മാരായ മനുഷ്യന്മാര്‍ ഈ ലോകത്തുണ്ടാകുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു പോയി. ഏതായാലും കുറച്ചുകാലത്തിനുള്ളില്‍ മാന്ദ്യം കെട്ടടങ്ങി. ജീവിതങ്ങള്‍ പഴയപടിയായി.

മത്തായിയുടെ ഓഫീസില്‍ പുതിയ പുതിയ എഞ്ചിനിയര്‍മാര്‍ ജോലിക്കു ചേര്‍ന്നു. ഒരു ദിവസം രാവിലെ മത്തായി അലസമായി കമ്പ്യൂട്ടറില്‍ നോക്കിയിരിക്കവേ, ഒരു നനുത്ത പാദപതന സ്വരം. മത്തായി തല ഉയര്‍ത്തി നോക്കി. ഒരു മാലാഖ....!!! മത്തായിക്ക് ആദ്യത്തെ കാഴ്ചയില്‍ അങ്ങനെയാണ് തോന്നിയത്. ഒരു മാലാഖയുടെ നിഷ്കളങ്കത മുഖത്ത് പരിലസിക്കുന്ന ഒരു സുന്ദരി പെണ്‍കുട്ടി. അത്ഭുതലോകത്ത് എത്തിപ്പെട്ട ആലീസിനേപ്പോലെ അവള്‍ അമ്പരപ്പും പരിഭ്രവും കലര്‍ന്ന കണ്ണുകളോടെ മത്തായിയുടെ അടുത്തു വന്നു.

എക്സ്ക്യൂസ് മി, ക്യാന്‍ ഐ സീ മിസ്റ്റര്‍ ഹിരണ്‍?” അവള്‍ മധുരമാര്‍ന്ന ശബ്ദത്തില്‍ ചെറിയ വിറയലോടെ ചോദിച്ചു.

മത്തായി ചുറ്റും നോക്കി. അപ്പോഴാണ് ആ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ മനുഷ്യ ജീവികളായി അവര്‍ രണ്ടു പേരും മാത്രമേയുള്ളുവെന്ന് അവനു മനസ്സിലായത്. ടെസ്റ്റിങ്ങ് യൂണിറ്റിന്റെ മാനേജരാണ് ഈ ഹിരണ്‍ എന്നു പറയുന്നവന്‍. ഒറ്റയൊരെണ്ണം പോലും സമയത്ത് വരില്ല.

യ്.. യ്‌യ്യാ.. ആക്ച്വലി, ഹീ ഹാസ് നോട്ട് കം യെറ്റ്. ആര്‍ യു എ ന്യൂ എം‌പ്ലോയീ ?”

യെസ് സര്‍, ദിസ് ഈസ് മൈ ഓഫര്‍ ലെറ്റര്‍“

മത്തായി അവള്‍ നീട്ടിയ കടലാസ് വാങ്ങി. അതിന്റെ ആവശ്യം മത്തായിക്കില്ലായിരുന്നു. എങ്കിലും മത്തായി അതു വാങ്ങി.

ഓഹ് യൂ ആര്‍ ഫ്രം കേരള, യൂ ആര്‍ എ മലയളീ ??“

മത്തായി അതു ചോദിച്ചത് അത്യന്തം ആനന്ദത്തോടെയായിരുന്നു.

യെസ് സര്‍” അവള്‍ക്കും ഒരു തെല്ല് അംബരപ്പുണ്ടായിരുന്നു.

ഞാനും” മത്തായി പറഞ്ഞു.

അവളുടെ പേര് അലീന എന്നായിരുന്നു. അലീന ജോസഫ്. ചങ്ങനാശ്ശേരിയിലെ ഒരു അതി പുരാതന കത്തോലിക്കാ കുടുംബത്തിലെ രണ്ടാമത്തെ സന്തതിയായിരുന്നു അവള്‍. ക്യാമ്പസ് റിക്രൂട്ട്മെന്റ് വഴിയാണ് അവള്‍ക്ക് ഈ ജോലി കിട്ടിയത്. ഇവിടെ ടെസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്മെന്റിലാണ് അവള്‍ക്ക് ജോലി. ടെസ്റ്റിങ്ങ് ഡിപ്പാര്‍ട്ട്മെന്റ് എന്നു പറയുമ്പോള്‍ മത്തായിയേപ്പോലുള്ളവര്‍ ഉണ്ടാക്കി വിടുന്ന സോഫ്റ്റ്വെയറുകള്‍ വിശദമായി ടെസ്റ്റ് ചെയ്ത് അതിലെ തകരാറുകള്‍ കണ്ടു പിടിക്കുന്ന ജോലി.

അന്ന് വൈകുന്നേരം മത്തായി വളരെയധികം സന്തോഷവാനായി കാണപ്പെട്ടു. ഒത്തിരി നിര്‍ബന്ധിച്ചപ്പോള്‍ മത്തായി സത്യങ്ങളെല്ലാം എന്നോട് തുറന്നുപറഞ്ഞു.

ഞാന്‍ പറഞ്ഞിട്ടില്ലെ കര്‍ത്താവ് എനിക്കൊരു സുന്ദരിപ്പെണ്ണിനെ എവിടിയോ സൃഷ്ടിച്ചു വിട്ടിട്ടുണ്ടെന്ന്...” മത്തായിയുടെ കണ്ണുകളില്‍ ആത്മവിശ്വാസം തിളങ്ങി.

ആ പെണ്‍കുട്ടി അതീവ സുന്ദരിയും നിഷ്കളങ്കയും ആയിരിക്കണമേയെന്നും അവള്‍ക്ക് മത്തായിയെ ഇഷ്ടമായിരിക്കണമേയെന്നും ആത്മാര്‍ത്ഥമായി ഞാന്‍ ആഗ്രഹിച്ചു, പ്രാര്‍ത്ഥിച്ചു..

അലീനക്ക് അടുത്ത ദിവസം തന്നെ മാനേജര്‍ ജോലി കൊടുത്തു. മത്തായി ഉണ്ടാക്കിയ ഒരു സോഫ്റ്റ്വെയര്‍ ആയിരുന്നു അവള്‍ക്ക് ആദ്യമായി ടെസ്റ്റ് ചെയ്യാന്‍ കിട്ടിയത്. ആദ്യത്തെ രണ്ടു ദിവസം കഴിഞിട്ടും അവള്‍ക്ക് അതില്‍ പ്രശ്നങ്ങളൊന്നും കണ്ട് പിടിക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ദിവസം വൈകുന്നേരം അലീനയുടെ മാനേജര്‍ അവളുടെ അടുത്തെത്തി. ഇതു വരെ ഒന്നും കണ്ടുപിടിക്കാന്‍ പറ്റിയില്ല എന്നു കേട്ടതും അയാള്‍ കണ്ണുപൊട്ടുന്ന തെറി അവളെ വിളിച്ചു. അലീനയുടെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ ഇറ്റു വീണു. അതു ആരും കണ്ടില്ല പക്ഷേ മത്തായി കണ്ടു. മത്തായി തന്റെ ഹൃദയം നൂറായി പൊട്ടിച്ചിതറുന്നത് അനുഭവിച്ചറിഞ്ഞു. അന്ന് ആദ്യമായി മത്തായി താന്‍ ഉണ്ടാക്കിയ സോഫ്റ്റ്വെയറിനോട് ദേഷ്യം തോന്നി. താന്‍ കാരണം അവള്‍....

അന്നു വൈകുന്നേരം മത്തായി വളരെയധികം വിഷമത്തോടെയാണ് വീട്ടില്‍ കയറി വന്നത്. രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ മത്തായി ഒരു സ്വപ്നം കണ്ടു. മത്തായി സോഫ്റ്റ്വെയര്‍ കൊണ്ട് ഒരു തൂക്കു മരം ഉണ്ടാക്കി. അതില്‍ അലീനയെ തൂക്കികൊല്ലാന്‍ അവളുടെ മാനേജര്‍ തീരുമാനിക്കുന്നു. മത്തായി എതിര്‍ക്കാന്‍ ശ്രമിക്കുന്നെണ്ടെങ്കിലും ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. “സൊഫ്റ്റ്വെയറില്‍ എന്തെങ്കിലും തകാരാറുണ്ടാകണേ, താന്‍ മരിക്കല്ലേ” എന്ന് പ്രാര്‍ത്ഥിക്കുകയാണ് അലീന. മത്തായി ഉറക്കത്തില്‍ നിന്നും ഞെട്ടിയെഴുന്നേറ്റു.

പിറ്റേ ദിവസം ചില കാര്യങ്ങള്‍ തീരുമാനിച്ചുറച്ചാണ് മത്തായി ഓഫീസിലേക്ക് പോയത്. മത്തായി താനുണ്ടാക്കിയ സോഫ്റ്റ്വെയറില്‍ മനപ്പൂര്‍വ്വം തകരാറുകള്‍ ഉണ്ടാക്കി വച്ചു. തന്റെ പിയപ്പെട്ടവള്‍ക്ക് ഇനി ഒരിക്കലും മാനേജരുടെ മുന്‍പില്‍ തലകുനിച്ചു നില്‍ക്കാന്‍ ഇട വരരുത്. സോഫ്റ്റ്വെയറിന്റെ കോഡില്‍ പലയിടത്തും അവന്‍ അനാവശ്യമായി പലതും എഴുതി കയറ്റി.

എന്നിട്ടോ, അലീന അനേകം പ്രശ്നമുള്ള ആ സോഫ്റ്റ്വെയര്‍ ടെസ്റ്റ് ചെയ്റ്റിട്ടും ഒരു പ്രശ്നവും കണ്ടു പിടിക്കാന്‍ പറ്റിയില്ല. മത്തായിക്ക് ദേഷ്യവും സഹതാപവും സ്നേഹവും ഒക്കെ തോന്നി. ഒടുവില്‍ അടുത്താരുമില്ലാത്ത സമയത്ത് മത്തായി അലീനയുടെ അരികിലെത്തി. എങ്ങനെ ടെസ്റ്റ് ചെയ്താല്‍ പ്രശ്നങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റുമെന്ന് അവള്‍ക്ക് കാണിച്ചു കൊടുത്തു. അങ്ങനെ അലീന മാനേജരുടെ മുന്‍പില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. മാനേജര്‍ തന്റെ കുടവയറും കുലുക്കി സന്തോഷത്തോടെ നടന്നു പോയി.

കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ മുന്നോട്ട് പോകവെ, കമ്പനി മാനേജ്‌മെന്റ് മത്തായിയുടെ സോഫ്റ്റ്വെയറുകള്‍ക്ക് പഴയതുപോലെ ഗുണനിലവാരമില്ല എന്നു മനസ്സിലാക്കി.. ഒടുവില്‍ മാനേജരുടെ ഇമെയില്‍ മത്തായിയുടെ ഇന്‍ബോക്സില്‍ ധൂമകേതുവായി വന്നു പതിച്ചു. "താങ്കള്‍ക്ക് കമ്പനിയുടെ ഗുണനിലാവാരത്തിനനുസരിച്ച് ജോലി ചെയ്യാന്‍ കഴിയാത്തതിനാല്‍ ദയവായി രാജി സമര്‍പ്പിക്കുക”. ഇതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. മത്തായി ആദ്യം ഒത്തിരി വേദനിച്ചെങ്കിലും പിന്നിട് ആ യാഥാര്‍ത്യത്തെ ഉള്‍ക്കൊണ്ടു. “ഈ ജോലി പോയാല്‍ ഒരു നൂറു ജോലി എനിക്കു വേറേ കിട്ടും” മത്തായി മനസ്സില്‍ പറഞ്ഞു. അലീനയെ കാണാന്‍ പറ്റില്ല എന്നതു മാത്രമയിരുന്നു മത്തായിയുടെ വിഷമം. ഏതായാലും പോകുന്നതിനു മുന്‍പ് തന്റെ ഇഷ്ടം അവളെ അറിയിക്കണം. മത്തയി തീരുമാനിച്ചു.

അവസാന ദിവസം മത്തായി കഫെറ്റേറിയയില്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു.

അലീന ഒരു കാര്യം പറയാനുണ്ടാ‍യിരുന്നു.”

എന്താ ?” അലീന പുഞ്ചിരി തൂകി അവന്റെ മുന്‍പില്‍ നിന്നു.

എനിക്ക് തന്നെ വിവാഹം കഴിച്ചാല്‍ കൊള്ളാമെന്നുണ്ട് “ അവന്‍ എങ്ങനെയോ പറഞ്ഞൊപ്പിച്ചു.

സീരിയസായിട്ടാണോ പറയുന്നെ?“ അവളുറ്റെ മുഖത്ത് ഗൌരവം പടര്‍ന്നു.

അതെ”

ലുക്ക് മാത്യു, എന്റെ ഭര്‍ത്താവിനേപ്പറ്റി എനിക്ക് ഒരുപാ‍ട് സങ്കല്‍പ്പങ്ങളുണ്ട്. ഒത്തിരി സൌന്ദര്യമൊന്നും ഇല്ലെങ്കിലും അയാള്‍ ഒരു പെര്‍ഫെക്റ്റ് ആൾ  ആയിരിക്കണം എന്നെനിക്ക് നിര്‍ബന്ധമുണ്ട്. മാത്യു ഉണ്ടാക്കിയ സോഫ്റ്റ്വെയര്‍ നോക്കൂ, എത്രമാത്രം പ്രശ്നങ്ങളാണ് അതില്‍. ഒരു ചെറിയ സോഫ്റ്റ്വെയര്‍ പോലും ശരിക്കും ഉണ്ടാക്കാനറിയാത്ത താങ്കളുടെ കൂടെ എന്തു വിശ്വസിച്ചാണ് ഞാന്‍ ജീവിതം തുടങ്ങുക. ഐ ആം സോറി മാത്യു.”

മത്തായിക്ക് ആ വാക്കുകള്‍ താങ്ങാന്‍ കഴിയുന്നതിനും അപ്പുറത്തായിരുന്നു.

അതിനു ശേഷം മത്തായിയെ ആരും കണ്ടിട്ടില്ല. ഞാന്‍ ഒത്തിരി അന്വേഷിച്ചു നടന്നെങ്കിലും അവനെ കണ്ടെത്താന്‍ എനിക്കായില്ല. കൂട്ടുകാരോട് ഒരു വാക്കു പോലും പറയാതെ മത്തായി ഞങ്ങളെ വിട്ട് എങ്ങോട്ടേക്കോ പോയി. ഇന്നും ഞങ്ങള്‍ കാത്തിരിക്കുകയാണ് മത്തായിക്കു വേണ്ടി.

അവന്റെ വീട്ടുകാരും.....

Wednesday, July 22, 2009

അഹം : തരികിടാസ്മി

എന്‍റെ പ്രിയപ്പെട്ട കൂട്ടുകാരെ ഞാന്‍ ഇവിടെ ഒരു കഥ പറയാന്‍ പോകുന്നു. ഇതു മറ്റാരുടെയും കഥയല്ല, ഈ എന്‍റെ സ്വന്തം കഥ. പണ്ടു പണ്ട്, എന്ന് വച്ചാല്‍ വളരെ പണ്ട് അങ്ങ് വയനാടന്‍ മെട്രോ പോളിട്ടന്‍ സിറ്റിയില്‍ നടന്ന കഥ. അതെ അവിടെ ഈ ഞാനും പിന്നെ എന്‍റെ കുടുമ്പവും വളരെ സന്തോഷപൂര്‍വ്വം ജീവിച്ചു വരികയായിരുന്നു. അതാണ്‌ ജീവിതം. അന്ന്‍ എനിക്ക് ഏതാണ്ട് മൂന്നു നാല് വയസു കാണും. കിട്ടുന്ന തല്ലിന് യാതൊരു പഞ്ഞവുമില്ലാതിരുന്ന കാലം. അന്ന് ഞങ്ങളുടെ നാട്ടില്‍ LKG യും UKG യും ഒന്നും ഇല്ലാത്തതിനാല്‍ ഞാന്‍ മുഴുവന്‍ സമയവും ഫ്രീ ആയിരുന്നു. ആ കാലത്തു നടന്ന ഒരു ചെറിയ, കഥ. മനസോദ്യാനത്തിലെ ഓര്‍മപ്പൂവില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരിതള്‍.

ഞാന്‍ അന്നൊക്കെ വൈക്കോല്‍ കൂമ്പാരത്തിലൂടെ ഉരുണ്ടു പിരണ്ടു കളിക്കുമ്പോള്‍ എന്‍റെ മാതാശ്രീ പറയും " അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും". അങ്ങനെ അറിയാന്‍ പറ്റുമോ ? അതറിയാന്‍ വേണ്ടി ഞാന്‍ പിന്നെയും ഉരുളും. എവിടെ, എന്നിട്ട് ഞാന്‍ പഠിച്ചോ ? ഇല്ല, പഴം ചൊല്ലുപോലും തെറ്റി - ഈ എന്‍റെ കാര്യത്തില്‍. അങ്ങനെയിരിക്കെ എന്‍റെ മാതാവിന്‍റെ ഇളയ സഹോദരന്‍റെ കല്യാണം വന്നു. അങ്ങ് കാസര്‍ഗോഡ്‌ നിന്നാണ് പെണ്ണ്. (ഞങ്ങള്‍ മെട്രോപോളിറ്റന്‍ സിറ്റിക്കാര്‍ മെട്രോപോളിറ്റന്‍ സിറ്റിയില്‍ നിന്നു മാത്രമെ പെണ്ണ് കെട്ടാറുള്ളു). ആദ്യം ഒത്തു കല്യാണം(enagament) ആണ് പെണ്ണിന്‍റെ വീട്ടില്‍ വച്ച് . എന്‍റെ മാതാപിതാക്കള്‍ ചേര്‍ന്ന്‌ എന്നെ ഒത്തു കല്യാണത്തിന് കൊണ്ടു പോകുന്നില്ല എന്ന സംയുക്ത തീരുമാനം എന്നെ അറിയിച്ചു. വേണ്ട കൊണ്ടു പോകണ്ട. ഞാനും തീരുമാനിച്ചു. തലേ ദിവസം തന്നെ എല്ലാവരും തറവാട്ടില്‍ ഒത്തു കൂടി. അതിരാവിലെ തന്നെ പുറപ്പെട്ടലെ സമയത്തിനു എത്താനാകൂ. ആകെ പാടെ ഒരു പള്ളി പെരുന്നാളിന്റെ പ്രതീതി. എല്ലാവരും പോയികഴിഞ്ഞാല്‍ വീടു നോക്കണ്ടത് ഞാനും ജിജി ചേട്ടായിയും ആണ്. അത് ഇടക്കിടെ പലരും എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരുന്നു. കല്യാണത്തിന് വരാന്‍ ഞാന്‍ വാശി പിടിച്ച് കരയുന്നത് ഒഴിവാക്കാന്‍ വേണ്ടി അവര്‍ ഇത്തരം ഒരു പാട കുടില തന്ത്രങ്ങള്‍ പ്രയോഗിച്ചു കാണണം. കൃത്യമായി ഓര്‍മ കിട്ടുന്നില്ല. ഏതായാലും വീടു നോക്കുക എന്ന ഭാരിച്ച ജോലി എന്നെ എല്പ്പിച്ചതിനാല്‍ ഞാന്‍ വളരെയധികം സന്തുഷ്ടനായിരുന്നു. അങ്ങനെ അങ്ങനെ ആ രാത്രി എപ്പോഴോ ഞാന്‍ ഉറങ്ങി പോയി.

രാത്രിയുടെ അന്ത്യ യാമങ്ങളിലെപ്പോഴോ പാതിരാകൊഴി കൂകി. ഞാന്‍ ഞെട്ടി പിടഞ്ഞെണീറ്റു . ആകെ ബഹളം എല്ലാവരും നല്ല പുത്തന്‍ കുപ്പായങ്ങളിടുന്നു. അങ്ങോട്ടോടുന്നു. ഇങ്ങോട്ടോടുന്നു. ആകെ ബഹളം. ഞാന്‍ പതുക്കെ എഴുന്നേറ്റു. പുറത്ത് പുതിയ ഒരു മിനി ബസ്‌ . എല്ലാവരും അതിലാണ് പോകുന്നത്. ഞാന്‍ അത്ഭുതത്തോടെ ആ ബസ്സിലേക്ക്‌ ഉറ്റു നോക്കി . അന്ന് വരെ KSRTC ബസ്സുകള്‍ മാത്രം കണ്ടിട്ടുള്ള ഞാന്‍ ആ ബസ്സിനെ ഇമ വെട്ടാതെ നോക്കി നിന്നു. പച്ചയും ചുവപ്പും മഞ്ഞയും നീലയും നിറമുള്ള ബള്‍ബുകള്‍ മാറി മാറി കത്തുന്നു. എന്‍റെ കുഞ്ഞു മനസ്സ്‌ ചിന്തകളാല്‍ കലുഷിതമായി. എനിക്കും പോകണം. പക്ഷെ ഇനി വാശി പിടിചിട്ടെന്തു ഫലം ? ഞാന്‍ ദുഖാര്ര്‍ത്താനായി. ആരോടു ഞാന്‍ പറയും എന്നെ കൂടി കൊണ്ടു പോകാന്‍ ? ഇല്ല ആരും എന്നെ കൊണ്ടു പോകില്ല. ആ സത്യം എനിക്ക് മനസ്സിലായതിനാല്‍ ഞാന്‍ ആരോടും പറഞ്ഞില്ല. എല്ലാവരും വണ്ടിയില്‍ കയറി. വാതിലുകള്‍ അടഞ്ഞു. യാത്ര തുടങ്ങി. ശുഭ യാത്ര........

കിലോമീറ്ററുകള്‍ ഒരുപാടു പോയി കാണണം. ഉറക്കം തീരാത്ത പലരും വിണ്ടും ഉറക്കം പിടിച്ചു. അപ്പോളതാ പുറകിലെ സീറ്റിനടിയില്‍ നിന്നും ഒരു സാധനം നൂണ്ടിറങ്ങി വരുന്നു. മറ്റാരും അല്ല സാക്ഷാല്‍ ഞാന്‍ തന്നെ !!!! എല്ലാവരും ഞെട്ടി. കാരണവന്മാരും കുട്ടികളും സ്ത്രീ ജനങ്ങളും , എലാവരും ഞെട്ടി. അവരുടെ മുന്‍പില്‍ ഇളിച്ചു കൊണ്ടു ഞാന്‍ നിന്നു. എന്താ എനിക്കൊരു കുഴപ്പം. ഞാനും കൂടി വന്നാല്‍ ആകാശം ഇടിഞ്ഞുവീഴുകയൊന്നും ഇല്ലല്ലൊ... ഞാന്‍ ഞെളിഞ്ഞു നിന്നു, എന്‍റെ കാല്‍ മുതല്‍ തല വരെ തലേ ദിവസം ചെളിയില്‍ ഉരുണ്ടതിന്റെ തിരു ശേഷിപ്പുകള്‍ ഉണ്ടായിരുന്നു. പിന്നെ ഷര്‍ട്ട് അത് ഒരാഴ്ച മുന്‍പ് അലക്കിയതായതിനാല്‍ വലിയ കുഴപ്പമൊന്നും ഇല്ല. ഇട്ടിരുന്ന ട്രൌസറിന്റെ പുറകില്‍ ചെറിയ ഒരു ഓട്ട. അതൊക്കെ ഇത്ര കാര്യമാക്കനെന്തിരിക്കുന്നു ? എന്‍റെ കല്യാണമൊന്നും അല്ലല്ലോ. അപ്പോള്‍ ഇതോക്കെ മതി. അങ്ങനെ ഞാനും ആ കൂട്ടത്തില്‍ ഒരാളായി.

പിന്നെ വഴിക്കിടയില്‍ എവിടെയോ വച്ചു വണ്ടി നിന്നു. ആരൊക്കെയോ എന്നെ ഒരു പുഴയില്‍ ഇറക്കി എന്നെ കുളിപ്പിച്ചു. അതും പരിപൂര്‍ണ നഗ്നനാക്കി. നാട്ടുകാരായ നാട്ടുകാരെല്ലാം എന്നെ കണ്ടു. ആ കാഴ്ച കണ്ടു തെരുവോരത്തെ സ്ട്രീറ്റ് ലൈറ്റുകള്‍ പോലും കണ്ണടച്ചിട്ടുണ്ടാകും. പിന്നെ ഏതോ കടയില്‍ നിന്നു വാങ്ങിയ പുത്തനുടുപ്പും
ട്രൌസറും ! ഗംഭീരം..... ഏതായാലും ഞാന്‍ വിചാരിച്ചതിനേക്കാള്‍ കൂടുതല്‍ കസറി... അങ്ങനെ പുതിയ ഉടുപ്പും ഇട്ടു കല്യാണവും കൂടി ഞാന്‍ തിരികെ പോന്നു. എല്ലാം ശുഭം.........

കുറിപ്പ്‌ : തൊണ്ണൂറുകളുടെ ആരംഭത്തില്‍ നടന്ന ഈ കഥ നാലു പേര്‍ കൂടുന്ന എല്ലാ സദസുകളിലും എടുത്തിട്ട് എന്റെ മാനം കളഞ്ഞിട്ടുള്ള എന്റെ എല്ലാ ബന്ധുക്കള്‍ക്കും ഞാനീ ബ്ളോഗ് സമര്‍പ്പിക്കുന്നു.